Sunday, October 8, 2017







പൊക്കിൾകൊടിയറുത്തതു മുതൽ
പലതും , പലരും എന്നെ കരയാൻ പഠിപ്പിച്ചു
ഒടുവിൽ വഴിതെറ്റി ഞാൻ ചിരിക്കാനും പഠിച്ചു..
അത് ഭ്രാന്താണോ ..?
ചിലവാക്കെനിക്കായി -
ഓർത്തുവച്ചു കാലം
ചുടുവീർപ്പുകളാലെന്നെ
ഉഷ്‌ണവായുക്കൾചുറ്റുന്നു
മൂകതയുടെ ഇരുളുകളഴിഞ്ഞുവീണു
തണുവിൽ ഞാൻ ചാഞ്ഞുറങ്ങുംപോൾ
എന്റെ മേനിയിലാരോ-
പുണ്യവുംപാപവും കുറിക്കുന്നു ...
ചുണ്ടുചലിക്കാത്ത -
ചിന്ത അഴലാത്ത
നോട്ടമിടറാത്ത
മനമിഴച്ചും...
മുറുകുമീചങ്ങല വലിച്ചിഴച്ചും
മുറുവിലെചോര തൊട്ടുനക്കിയും
ഇരുളറകളിൽ ആർത്തുചിരിച്ചു ഞാൻ...
ഞാനൊന്നും അറിയുന്നില്ല
ഞാനൊന്നും കാണുന്നില്ല
ഞാനെന്നിൽ വിതുമ്പലായി
ഞാനെന്നിൽ വിലാപമായി
എന്നിട്ടും ഞാനാർത്തുചിരിച്ചില്ലേ...
അത് ഭ്രാന്താണോ ..?
"നിന്റെ കൗമാരപുലർച്ചയിൽ നീ ദാഹിച്ചതു ..
എന്റെ കരൾ വെന്തു ചുവന്ന വാകകൾ .."
വൈഗ ....
മനസ്സും പ്രണയവും നിന്റെ കൂടെയാണ് ..!!
എഴുതി മുഴുവിക്കാൻ കഴിയാതെ ..
വരികൾക്ക് വേണ്ടി ഞാൻ നിന്നിലേക്ക്‌
ഒരു മടക്കം ...
നീണ്ടു നനുത്ത നിന്‍ മുടിയില്‍
വെയിൽവരണ്ടു ഉണങ്ങിയ..
ആ വെളുത്ത പിച്ചിതന്‍ സുഗന്ധം..
ഇന്നു ഈ ശവപറമ്പില്‍ കരിഞ്ഞ
ശവത്തിന്‍ ഗന്ധം പോലെ..
എന്നില്‍ വെറുപ്പ്‌ കലര്‍ത്തുന്നു....
സ്നേഹവും സ്വപ്നവും കരിയുന്ന ഈ പറമ്പില്‍
ഇനിയും കരിഞ്ഞു തീരാതെ...
കനലുകള്‍ കഥ പറയുന്ന ഒരു ഹ്രദയവുമായി..
ഇനിയൊരു ജീവിത യാത്രയില്‍..
പങ്കു വെയ്‌ക്കുവാനില്ല നമുക്കൊന്നുമേ ..
പാതി വഴിയില്‍ ബാല്യം ഉപേഷിച്ച് ഞാന്‍...
അതിന്‍റെ പാതിയില്‍ യൗവ്വനം ഉപേഷിക്കുന്നു
ഇനിയൊരു പാതിയില്‍ ഇല്ല ഒന്നുമേ
ഉപേഷിക്കാനും കൂട്ടി വെയ്‌ക്കുവാനും.....
യാത്ര പറയുന്ന നിന്‍റെ വിറയാര്‍ന്ന ചുണ്ടുകള്‍ ..
നടന്നകലുന്ന നിന്‍റെ കാല്‍പാദങ്ങള്‍...
പിന്‍ തുടരാന്‍ കഴിയാതെ ബന്ധങ്ങള്‍
ബന്ധിച്ച ബന്ധനത്തില്‍ ഏകനായി നിലക്കവേ..
എന്നിലേക്ക്‌ മടങ്ങി എത്തുവാന്‍
കഴിയാത്ത അത്രെയും ദൂരം...
നീയും കാലവും സഞ്ചരിച്ചുവോ...?
നിന്റെ പ്രണയം...
മയങ്ങുവാൻ മറന്നൊരാ മനസ്സിന്റെ മിഴികളിൽ-
മധുരമാം പ്രണയത്തിൻ
ഓർമ്മകൾ ഇതൾവിരിയുന്നു...
മൗനമായി നീയ് ചൊല്ലും മനസ്സിന്റെ ഇഷ്ട്ടങ്ങളെ
മാറോടണക്കും സ്മൃതിപദങ്ങൾ പ്രണയം..
ഒരു വയൽ കിളിപാട്ടിലും മധുരമാംപ്രണയത്തിൻ-
സ്വപ്നരാഗങ്ങൾ വീണ്ടും ഉണരുന്നു..
അരുവിഅലകൾ അതേറ്റുപാടുമ്പോൾ-
അകലുന്ന സന്ധ്യതൻ കിരണങ്ങളിലും പ്രണയം
നാളെ പുലരിയുടെ പ്രതീക്ഷയാകുന്നു..
ഒരു കൊച്ചു വെയിലേറ്റു വിരിയുന്ന -
ആമ്പലിലുണ്ട് പ്രണയം....
ഒരു കുളിർ നിലാവിൽ വിരിയുന്ന
പദ്മദലങ്ങളിലുണ്ട് പ്രണയം..
പിൻവഴികളിൽ കാലം ഉപേഷിച്ച
പ്രണയം വീണ്ടും ഉണരുന്നു....
മനസ്സിനെ പൂനിലവണിയിക്കുന്നു പ്രണയം..
ഇരുളിൽ നിലവാകുന്നു പ്രണയം..
ഒരു രാത്രിമഴതൻ നേർത്ത കുളിരാണ് പ്രണയം..
ഒരു കൊച്ചു രാപ്പാടിതൻ ലോലമാം
താരാട്ടാണ് പ്രണയം..
വസന്തകാലത്തിൽ വിരിയുന്നതും പ്രണയം..
ഗ്രീഷ്മത്തിൽ പൊഴിയുന്നതും പ്രണയം..
അനന്തതയിലെ ഈ കാഴ്ച
പകർന്നു തരുന്നതും പ്രണയം.
ആത്മാവിൽ ആഴങ്ങളിൽ നീ
പൊഴിയുന്ന പുണ്യം പ്രണയം.
വേർപിരിഞ്ഞ ആത്മാക്കളിൽ ഒന്നിനു
അമൃത് പകരുന്നു പ്രണയം..
നിത്യജീവിതമെന്ന തമസ്സിനെ
ദീപ്തപൂരിതമാക്കും പ്രണയം..
നാളെയെന്ന സങ്കൽപ്പ പ്രപഞ്ചത്തിലേക്ക്
എന്നെ നയിക്കുന്നു പ്രണയം...
പ്രണയം ...നിന്റെ പ്രണയം...
പുരുഷനിൽ പ്രകൃതിയെന്ന നിന്റെ പ്രണയം...
ശൂന്യത....
നിന്റെ സർവ്വപ്രണയവും വന്നു നിറയാൻ -
എന്നിലുള്ളതെല്ലാം ഞാൻ ശൂന്യമായിവയ്‌ക്കുന്നു..
നീരുറവപൊട്ടിയെൻശൂന്യതയിലേക്ക് -
ഒരു പ്രളയമായി പാഞ്ഞടുക്കു..
നിന്റെ മൗനം മുറിഞ്ഞൊരു പേമാരിയായി -
എന്നിൽ പെയ്തുതോരട്ടെ
അകലം വെടിഞ്ഞു നോവും, ആത്മാവും ആയിതീരട്ടെ ...
പിന്നെ നീ പ്രകൃതിയും ഞാൻ പുരുഷനും
ഇരവുകൾ പകലുകൾ ഭോഗിക്കട്ടെ
നിന്റെനഗ്നത എന്നിൽ വേരുകളാഴ്‌ത്തട്ടെ
കാമാന്ധത കണ്ണുകളിൽ നിറയട്ടെ
ചുംബനങ്ങൾ സന്ധ്യയുടെ ചുവപ്പു ഭക്ഷിക്കട്ടെ
വേദനയാൽ കടലുകത്തട്ടെ
ചടുലമീ നിതാന്ത നിമിഷങ്ങൾ പ്രപഞ്ചം ചിതയിലാഴ്ത്തി -
വീണ്ടും ശൂന്യത പുനർജ്ജനിക്കട്ടെ..
"ഞാനിതുവരെ വാകപ്പൂക്കളേക്കാൾ ഏറെ ഒന്നിനെയും പ്രണയിച്ചിരുന്നില്ല ...
എന്റെ വരികളെയോ ..ചിത്രങ്ങളെയോ പോലും ഇഷ്ടപ്പെട്ടിരുന്നില്ല ...
എന്നിലെ ഏകാന്തതയിൽ പിറക്കുന്ന ദുസ്വപ്നങ്ങളായിരുന്നു അവയെല്ലാം ..
ഇരുളിന്റെ ചുരുളഴിച്ചു നിന്നെ പ്രണയിക്കുവാൻ എന്റെ മനസ്സ് വെമ്പൽ കൊള്ളുന്നു...
ഒന്നിന്റെയും ഇഷ്ടങ്ങൾ അപഹരിക്കാൻ എന്റെ മനസ്സ് ഇതുവരെ തിടുക്കപ്പെട്ടിട്ടില്ല ...
പക്ഷെ ആ മനസ്സ് എന്തിനോവേണ്ടി ......
വിരഹപ്രണയങ്ങളുടെ മൂകസാക്ഷിയായി വളർന്നുവലുതായ ഈ വാകമരം നമുക്കിടയിൽ കൗതുകകരമായ ഒരു സമാന്തരം വളർത്തി ...
വൈരുധ്യങ്ങൾ ഇല്ലാത്ത ഒരു സമാന്തരം....
അത് ഞാൻ കൂട്ടിയോചിപ്പിക്കുകയാണ് ....
പ്രണയമെന്ന അക്ഷരങ്ങൾ കൊണ്ട് ...
പ്രണയമാണ് നിന്നോട് ......വൈഗ ..!
(വൈഗക്കുവേണ്ടി എഴുതിയ വരികളിൽ പ്രിയപ്പെട്ടത് ...)
ഞാൻ ഒറ്റയാൻ
നീ നീട്ടിയ പ്രണയപുഷ്പം
പിടിക്കാൻ നിന്നപ്പോൾ രണ്ടാമൻ......
ഞാൻ ഒറ്റയാൻ
നീ തന്ന ഹൃദയം
ചുമക്കാൻ നിന്നപ്പോൾ മൂന്നാമൻ......
ഞാൻ ഒറ്റയാൻ
നീ പകർന്ന സ്നേഹം
നുകരാൻ നിന്നപ്പോൾ നാലാമൻ......
ഞാൻ ഒറ്റയാൻ
നീ പരത്തിയ ഇരുളിൽ
വിരഹമുണ്ടുറങ്ങുന്നതിൽ
വീണ്ടും ഞാൻ ഒന്നാമൻ....
അരികില്‍ ഓണത്തിന്‍ 
അലകളുണരുന്നു.....
അത്തപ്പൂനിലാവ് ചമയുന്നു...
ചിങ്ങമാസനിലാവിന്‍ പ്രഭകള്‍ 
ഓര്‍മ്മകള്‍ക്ക് ഓമനത്വം പകരുന്നു
സ്‌മൃതിതമസ്സിൻ നിഴലുപോലെ
നിന്റെയോർമ്മകൾ ഉറവുതേടുന്നു ...
ചിങ്ങകാറ്റു വീശുന്ന കുളിര്‍മ്മയില്‍
കങ്കണമിളകുന്നുവോ....
ഈറന്‍മുടികളിലെ
തുമ്പപൂവുതിർന്നു വീണുവോ...
കരിവളയിട്ടൊരാ കൈകളാല്‍
കരിമഷികണ്ണുകള്‍ പൊത്തി
അണിവിരലിന്‍ വിടവിലൂടെന്നെനോക്കി ....
അരളിപ്പുവിതളിൻ
ചേലില്‍ചുവന്നൊരാ
ചുണ്ടുകള്‍ കടിച്ചു നിയൊളിച്ചു നിന്നു....
കൗമാരം ഒരുപൂക്കളമായി
നിന്നില്‍ പൂത്തുനിന്നു...
വലംപിരിശംഖിനോളം
അകഴകാര്‍ന്നൊരാ
നിന്‍റെ മനോഹരരൂപം..
കരിമണികള്‍മാലകള്‍ ഇളകുന്നൊരാ
നിന്‍നിറമാറിലെ തുടിപ്പും...
ഹരിചന്ദനഗന്ധവുമായി
എന്റെ പ്രദിക്ഷിണവഴിയിലെ
രതിശില്പമായി..
കോടിച്ചുറ്റിയൊരാവണിവയറിന്‍
ചന്ദനനിറവും...
ആദ്യകരസ്പർശനത്തിലനുഭൂതിതന്‍ തിരയിളക്കവും...
ശ്രാവണസന്ധ്യയിലെയീസംഗമം
അറിയുകില്ലേ എന്നാത്മദാഹം..
ആര്‍ദ്രമാം നിന്റെ മനസ്സൊരു
ആദ്യചുംബനത്തിനായി
കണ്ണുകള്‍ചിമ്മിയോ..
ഒരു നിറവസന്തമായി
കരളിനുള്ളില്‍ പൂത്തുനിന്നില്ലേ ....
ഇഷ്ടവരികൾ വൈഗയിൽനിന്നും....
ഭൂമിയിലെ ഏറ്റവും സുന്ദരപ്രണയപുഷ്പങ്ങളായ
വാകപ്പൂക്കളിൽ വീണ പ്രഭാതത്തിലെ മഞ്ഞുകണം
 പോലെ ശ്രീ നിന്റെ പ്രണയം എന്നിൽ പതിച്ചിരിക്കുന്നു .....
ഞാൻ ഒരുനൂറുവട്ടം കേൾക്കാൻ കൊതിച്ച വാക്കുകൾ 
നിന്റെ ചുണ്ടുകളിൽ നിന്നും ഞാൻ കേട്ടുകഴിഞ്ഞിരിക്കുന്നു...
എന്റെ കണ്ണുകളിൽ നിറയുന്ന ഈ സന്തോഷാശ്രുക്കൾകൊണ്ട് 
നിന്റെ പ്രണയത്തെ ഞാൻ കുളിരണിയിപ്പിക്കും ..
നിന്റെ അധരങ്ങളിലും ,കവിളുകളിലും ഞാൻ
എന്റെ ഇഷ്ട്ടത്തിന്റെ മുദ്രകൾ അണിയിക്കും .
നിന്റെ സ്നേഹം അത്രയേറെ ധന്യമാണ്‌ എനിക്ക്
നിനക്ക് പ്രഭാതത്തിന്റെ മുഖമാണ്
പൂക്കളുടെ സൗരഭ്യം ..
വാക്കുകളിൽ മധുവിന്റെ മാധുര്യമാണ്...
ഇനിനമുക്കുള്ളത് പുതിയപുലരികളാണ്
അതുതേടി നമുക്ക് പോകണം
ചിറകുള്ള അനുരാഗങ്ങൾ ഉണ്ടാകും
മരതകപുൽനാമ്പുകളിൽ മഞ്ഞുകണങ്ങൾ വൈഡൂര്യങ്ങളായി
തിളങ്ങുന്നത് നമുക്ക് കാണണം, ആ ആനന്ദഹിമരത്നങ്ങൾ 
നീയെന്നിൽ ചൂടിക്കണം..
അവിടെ നമ്മൾ മാത്രം കാണും
നമ്മുടെ പ്രണയം മാത്രം കാണും...
നിന്റെ വിരലുകൾ നനച്ച വാകപ്പൂക്കൾപോലെ
ഞാൻ വിടരാൻ വിതുമ്പിനിൽക്കുന്നു .....
എന്ന് നിന്റെ മാത്രം,
...........വൈഗ
വൈഗ ...
വൈഗേ ! നീ കാലത്തിന്റെ -
വരമായിവന്ന വസന്തം ...
എന്റെ പകൽ സ്വപ്നങ്ങളിലാകെ 
സോമലതാരസബിന്ദുവായിലിഞ്ഞവൾ
വിദൂരതയിൽ ഞാനൊരു പൂവുതേടുന്നു-
ഒരിക്കൽക്കൂടി നിന്നെയോർമ്മിക്കുവാൻ
നിന്റെ ചെറുമിഴിപ്പൂവിന്റെ ഇതളിൽ
പൊടിഞ്ഞ കണ്ണുനീർകണങ്ങൾ ഞാൻ തുടക്കാം
ഇനി നമ്മൾ മാത്രം ...
പിടയുന്ന എന്റെ ഹൃത്തിന്റെ-
വേരറ്റുടുങ്ങലും ..
ഓർമ്മയുടെ തിര കാറിരമ്പം-
കൊണ്ടലഴലുമ്പോഴും..
ദാഹത്തിനായി മേഘങ്ങളിൽനിന്നും
ഒരു കുമ്പിൾവെള്ളമെടുത്തു എന്റെ-
വരണ്ടചുണ്ടുകൾ നീ നനയ്‌ക്കണം
ഒളിമറഞ്ഞു സൂര്യൻ ഇരുൾതേടി മറയവെ-
നൊമ്പരങ്ങൾ ഇരുളിൽ ചുരുളായി അഴിയുന്നു
കാറ്റിൽപൊഴിഞ്ഞ പൂക്കൾക്കുമീതെ -
നഗ്നപാദം ചവിട്ടിനിന്നിടുമ്പോൾ
ഉലയുന്ന പ്രജ്ഞയുടെയരികത്തായി-
നമ്മൾ കാത്തുപോന്നൊരീ
വാകകൾ പൂക്കുന്നു ..വീണ്ടും നമുക്കായി ..!
വൈഗേ! ഞാൻ കോർത്തവിരലഴിയാതെ-
നാൾവഴിയിലൂടെ നമുക്കൊന്നായി
കാലസത്യത്തിലേക്കു നടന്നടുക്കാം..
പ്രിയ കളിത്തോഴി ....
ഇന്നും എന്തേ നിന്‍ചിരിപ്പൂക്കള്‍ -
വാടിയിരിക്കുന്നു..
എന്നും ഞാനറിയുന്നു -
മൗനം നിറഞ്ഞൊരാ മുഖത്തെ
മൂകഭാവങ്ങള്‍...

എന്‍ വാതിൽപ്പടിയോളം വന്നു-
നിശ്ശബ്‌ദമായൊരാ നിന്‍റെ
കൊലുസിന്‍റെ കൊഞ്ചലുകള്‍....
പിന്നില്‍വന്നു കണ്ണുപൊത്താന്‍-
നീട്ടിയകരങ്ങളിലെ ഓട്ടുവളകള്‍തന്‍
കിലുക്കവുമെന്തേ നിന്നുപോയി.....
അകമലരിന്‍ വിഷാദം -
തുളുമ്പിയൊരാ കണ്ണുകളില്‍
ശാരികേ നിന്‍നിറമിഴികളില്‍
ഒരു കാത്തിരിപ്പിന്റെ നോവ്‌
സാഗരം തീര്‍ക്കുന്നുവോ......
പതിയെ തുറന്നൊരാ-
ചില്ലുവാതില്‍ കടന്നരികില്‍ വന്നു നീ
എന്‍ കരലാളനത്തിലമർന്നു നിന്നു നീ
നിന്നോര്‍മ്മകള്‍ മാധുര്യമാം
കിനാക്കള്‍ സമ്മാനിക്കുന്നു..
നീലാംബരിപൂക്കൾ തോരണം-
ചാര്‍ത്തിയൊരാ പ്രണയ താഴ്‌വരയിൽ
നിര്‍മ്മലമാം മഞ്ഞുപൊഴിയുന്നോരീ യാമിനിയില്‍....
തെളിര്‍നിലാവിന്‍ മുലക്കച്ചയഴിച്ചു-
ഈ കുളിര്‍പൊയ്കയില്‍ നീരാടി
നീന്തിടുന്നു ചന്ദ്രികയും..
അല്ലിയാമ്പല്‍പൂക്കളെ -
ചുംബിച്ചുണര്‍ത്തീടുന്നൊരാ
ശൃംഗാരസംഗമം...
ഈ ആദ്യസമാഗമംകണ്ടു
നിന്‍നയനങ്ങള്‍ നീയറിയാതെ
എന്തിനോ ദാഹിച്ചുണര്‍ന്നീടുന്നു....
ഇതുവരെ ഞാന്‍ കാണാത്തൊരു-
നിശകള്‍ നിന്നിലുദിച്ചീടുന്നു
ഞാന്‍ അറിയാതൊരുനുഭൂതികള്‍
നിന്നിലുണര്‍ന്നീടുന്നു..
ആതിരരാവിലീകല്‍പ്പടവില്‍-
നിന്‍കരംകവർന്നിരിക്കുമ്പോൾ
മാധുര്യമാം ഓര്‍മ്മകള്‍-
പോലെ ഈ കുളിരോളങ്ങൾ
എന്‍റെപാദങ്ങളെതഴുകിയുണര്‍ത്തുന്നു...
രാത്രിലില്ലികള്‍പോലെ -
യൗവ്വനസുഗന്ധിയാം നിന്നുടല്‍
തഴുകിയൊരു മോഹനസുരഭിയാം
കുളിര്‍തെന്നല്‍ പോയീടുന്നു മന്ദം....
രജനീഗന്ധികള്‍ തൊട്ടുണര്‍ത്തിയ എന്‍ -
ആത്മരാഗം എന്തെന്നറിയാമോ....
എന്നില്‍ ഉണര്‍ന്നൊരാ ലയഭാവങ്ങള്‍-
എന്തെന്നറിയാമോ.....
അജ്ഞാതമാമൊരു പ്രണയാനുരാഗത്തിന്‍
ഓര്‍മ്മകളില്‍ ഞാന്‍ ലയിച്ചീടുന്നു...
പ്രണയം...
==============
പകലഴിഞ്ഞു വീഴുന്ന-
ഭൂമിതൻ പരപ്പിൽ 
രക്തവർണ്ണം പടർത്തിയ
വാകപ്പൂക്കൾ...
എന്നാത്മാവിൻ-
മോഹങ്ങളെല്ലാം എരിഞ്ഞു,
എന്നിലുള്ള പ്രണയം കരൾവെന്തു
ചുവന്ന നൽപ്പൂക്കളായി
വീണ്ടും വിടരട്ടെ....
വിരഹം..
=============
ശോണഹൃദയത്തിലൂറിടുന്നതും-
ഒടുക്കമില്ലാത്ത കാലപ്രവാഹത്തിൽ
അലിയാത്തതും...
എന്നിലേക്ക്‌ കുലംകുത്തി-
കുതിച്ചു ഒഴുകികവിയുന്നതും..
എന്നുടെ ചിന്തയിലും -
ചിത്തത്തിലും പുഴുക്കാത്തതും
ഉച്ചസ്വരങ്ങളില്ലാതെ-
നിശബ്ദമാമെന്റെ ഇരുളിലൊക്കെ
ഞാൻ തിരയുന്നതും..
പൊട്ടിപൊളിഞ്ഞൊരീ നിശ്ശൂന്യ-
വസതിതൻ പടിവാതിലിൽ നിന്നെന്നെ
വിസ്‌മൃതിയിലേക്കാഴ്‌ത്തുന്നതും..
സർവ്വസ്വമാം ലോകവുമുപേക്ഷിച്ചു-
പോകുമ്പോഴും,നിമജ്ഞനമാകാതെൻ
ആത്മാവിനോടൊപ്പം താണ്ടുവാനിനിയും
കാതങ്ങളുണ്ട്, കാലങ്ങളോളം ..

Saturday, October 7, 2017

ഇനി ഞാനുറങ്ങട്ടെ...
പകൽവറ്റി വീണ്ടും-
ഇരവ് പടർന്നു
രാപക്ഷിതൻ പാട്ടുമുറങ്ങി ...

ഇനി ഞാനുറങ്ങട്ടെ -
കുടഞ്ഞെറിഞ്ഞൊരാ ബന്ധങ്ങൾക്ക്‌
മറവിലായി തലചായ്ച്ചുറങ്ങട്ടെ ...
വീഥിയടഞ്ഞ ജീവിത-
യാത്രയിൽ തനിച്ചായി
ഇരുട്ടിൽ, പഥികൻ ഞാൻ ..
വിസ്മൃതിയിലാഴ്ന്ന-
പകലുകളെ നിനച്ചു,
ഹൃത്തിൽ വേദന വിളയാടുമ്പോൾ...
ഭാണ്ഡമൊഴിയാത്ത എന്റെ-
ശാന്തിയും മുക്തിയും തേടി
തളർന്നു പോയൊരെൻ
നിദ്രകളെ തലോടി ....
ഇരുളിൻ , ദുരന്തത്തിൽ -
രാവ് തരാത്തൊരു തരിവെട്ടത്തിനായി
കേഴാതെ, ഇനി ഞാനുറങ്ങട്ടെ...

നിശാഗന്ധി ....
നിശയുടെ നിത്യകാമുകി -
പ്രിയതോഴി വിണ്ണിലെ ശശിലേഖ
തന്നുവോ നിന്നിലെ വെൺനിറം..
ഇനിയും പറയാത്തൊരു-
ഇഷ്ടമെന്നിൽ ശേഷിക്കുന്നു
നിശാഗന്ധിപൂക്കളെ .....
പ്രണയസ്വപ്നങ്ങളുടെ -
കൗമാരകാലം കഴിയാത്തൊരെൻ
ആർദ്രമാം മനസ്സിന്റെ
ആദ്യകാമുകിയായി നീയിന്നും
വിരിഞ്ഞില്ലെ ...
ഈ ശ്രാവണരാത്രിയിൽ-
നിന്നിളം പൊൻഇതളുകൾ
വിരിയുന്നു മന്ദം മധുരമാം
പ്രണയത്തിൻ പുഷ്പങ്ങൾ പോലെ ...
പ്രണയാർദ്രമാം മനസ്സിനെമയക്കുന്നു -
പാതിരാകാറ്റിലെ മലർമണം ...
മഞ്ഞിന്റെ നിർമ്മലമാംകൈകൾ
നിന്നെ നനക്കുന്നുവോ...
ഈറൻനിലാവിൻ -
വേളിപുടവപുതച്ചു നിൽക്കുമ്പോൾ
നിന്നിലെത്ര മനോഹാരിതയാണ്
മകരമാസപുഷ്പമേ ....
നിർമ്മലമാം മുടിയിഴകളിലെ-
ചന്തം നിനക്കുവേണ്ട
പുലരിയിൽ മിഴികളുടെ
പുതുകഥകൾ നമുക്കുവേണ്ട.. ..
ഇരുളിൻനിഗൂഡതയിൽ-
നീയിനിയുംവിരിയൂ
നിശയുടെ പുലർയാമങ്ങളിൽ
നീയ്മയങ്ങു ...
ഇതൾമൂടി നീ മയങ്ങുംവരെ-
അരികിലായി ഒരു പ്രണയഗാനം
ഞാൻ മൂളാം..
മിഴികളിൽ എന്റെ മിഴികളിൽ -
അകലെനീലാംബരത്തിൽ നിന്നും
ഇനിയും പറയാത്തൊരു ഇഷ്ടവുമായി .....
"വാക്കുകൾ ശ്വാസത്താൽ 
മെനഞ്ഞതാണെങ്കിൽ...
ശ്വാസം ജീവനാൽ 
മെനഞ്ഞതാണെങ്കിൽ...

നിൻ വിരഹത്തിൻ വാക്കുകൾ-
ശ്വാസത്തിലാക്കുവാൻ 
ജീവിനില്ലാത്തൊരു 
നിസ്സഹായനാണു ഞാൻ ...."

ഒരു നൊമ്പരം കൂടി വേറൊന്നിന്റെ 
ഉപ്പൂറ്റിയിൽ ചവിട്ടി ചുവടുകൾ 
വച്ചെത്തിയിരിക്കുന്നു ..!!
ഓർമ്മപ്രണയം ..
വരികനീ ബാല്യകാലസഖീ-
ഇന്നെന്റെ ഓര്‍മ്മകളോളം ദൂരം
വരികനീ..
മഷിപ്പച്ചകള്‍ മായ്ച്ചൊരാ പ്രണയം-
മാനംകാണാത്തൊരാ
മയില്‍പീലി തുണ്ടുകള്‍കൊപ്പം
പുസ്തകതാളുകളിലൊളിപ്പിച്ചു
പ്രണയിച്ചൊരാ ഓർമ്മകളോളം
ദൂരം വരിക നീ....
എന്നിലെ നിരാലംബ-
നിദ്രകളിൽ , നഷ്ടസ്വപ്‌നങ്ങള്‍
വ്യഥമോഹങ്ങള്‍ കൊടുംതിരയായ്
ആര്‍ത്തലചീടുന്നു....
ചേമന്തിപൂവിന്‍ വാസന്തവും-
പാചോറ്റിതന്‍ ഗ്രീഷ്മവുമായി
നമ്മളില്‍ പൂത്തൊരാ
വസന്തങ്ങളിന്നെവിടെയാണ് ...
വൃണിതമായൊരു-
ഋതുവായി വാസന്തവും
ഗ്രീഷ്മവുമെന്നിലണയുന്നു....
ഏറ്റകുറച്ചിലില്‍ ഏറ്റമാണെന്റെ-
പ്രണയമെന്നു നാണമായി നീ
ചൊല്ലിയ നിനവാണെന്റെ
പ്രണയം സഖീ....
ഭൂതകാലത്തിന്‍റെ സഖിയാം-
ഓര്‍മ്മകളില്‍ മറഞ്ഞു നിദ്രാസ്വപ്നങ്ങളിൽ
നീയ്‌ അകലങ്ങളില്‍ പോയീടിലും
അജനാമം ഇടവഴികളിലെ-
കാലടികളെന്നിൽ അജരമാം
നിന്നുടെ ഓർമ്മകൾ ഉണർത്തീടുന്നു...
അകന്നുപോകുന്നൊരാ-
അകപടമയൊരായിഷ്ട്ടം
എന്നില്‍ നിന്നും നിന്നിലേക്കെന്നവണ്ണം...
ഇതരമായൊരാ ചിന്തകളെന്നില്‍-
ഇത്തിള്‍കൊടിപോലെ
പടര്‍ന്നുകയറിമുറുകുന്നുവോ...
അകമലിവിന്‍ മിഴികള്‍ -
നനയ്‌ക്കുന്നു ബാല്ല്യസഖീ
ആര്‍ദ്രമാം നിന്റെ സൗമ്യമുഖം..
ഓര്‍മ്മപ്രണയത്തിന്‍റെ-
ഏതരമായോരാ പ്രതീക്ഷകളെന്നില്‍
വര്‍ണ്ണങ്ങള്‍ വറ്റിയൊരാ
കുങ്കുമപൂക്കള്‍പോലെ..
നിറമില്ലാ കണ്ണുനീര്‍കണങ്ങള്‍പോലെ-
നോവുകളായി എന്നില്‍ മാത്രമായി
ഉറഞ്ഞുവോ.....
എന്നില്‍ നിശയുടെ-
ഗന്ധികൾ പൂക്കുന്നിപ്പഴും
പുലരുംവരെ ഒപ്പമതിന്‍
മണമേല്‍ക്കാന്‍ നീവരുന്നില്ലെ.....
മധുതൃണത്തോളം മധുരമായ-
നിമിഷങ്ങള്‍ മനക്കാമ്പിലിന്നും
ഖേദമായിശേഷിക്കുന്നു....
ഒരുമഷിപ്പച്ചയോളം പ്രണയം
നിനക്കായി ഞാന്‍ കരുതുന്നിപ്പഴും...
ഇന്നെന്റെ ഓർമ്മയോളം-
ദൂരം വരികനീ
വന്നുനീ പകരു സ്മൃതിപഥങ്ങളില്‍,
എന്‍റെ കിനാവുകളില്‍
ഏകനായെന്നെ നീ കൊണ്ടുപോകു..
വേദനകള്‍ -
വേദനകള്‍പുതച്ചു
ഞാനീരാവിലെപ്പഴോ
മയങ്ങിപ്പോയി...

സ്വപ്നങ്ങള്‍ വന്നുവിളിച്ചപ്പോഴും
ഞാനുണര്‍ന്നീല്ലാ
അത്രയേറെ മോഹനങ്ങളായിരുന്നു
നിന്നെകുറിച്ചുള്ള സ്വപ്നങ്ങള്‍..
ഉണർന്നെപ്പഴോ രാവിൽ
എന്‍റെ തലയണകള്‍
കണ്ണീരാല്‍നനഞ്ഞിരുന്നു...
വീണ്ടുമൊരു
നിദ്രയുടെ കനിവിനായ്
ഈറന്‍ പഞ്ഞികെട്ടുകള്‍
പുണര്‍ന്നു ഞാന്‍കിടന്നു..
മൗനമൊഴുകുന്ന നാലു-
മൺചുവരുകൾക്കിടയിലായി
ഞാനേകനായി...
ചില്ലിട്ടവാതില്‍
മെല്ലെതുറന്നുവന്ന
കാറ്റിന്റെ കിന്നരികളെന്നെ
തഴുകിപ്പോയി...
എന്‍ നയനങ്ങള്‍
ഞാനറിയാതെ
ആ ഇരുളില്‍ നിന്നെ
തിരയുകയായിരുന്നു..
ഓര്‍മ്മകള്‍തന്‍-
തെളിയാവിളക്കുകള്‍
പോലെയാ താരകകുഞ്ഞുങ്ങള്‍
ആകാശ നീലിമയില്‍
മറഞ്ഞിരുന്നു...
കാണാമറയത്തുള്ള
രാപക്ഷിതന്‍ ഗാനമ്രണാളം കേട്ട്
അകതാരിലൊരു നെടുവീര്‍പ്പായി
നമ്മുടെയഭിലാഷങ്ങള്‍....
നിന്‍റെശ്രീമുഖത്തിന്‍
മന്ദഹാസമെന്നില്‍
ആതിരരാവില്‍പൂത്ത
ഗന്ധികള്‍പോലെ...
സ്മൃതികള്‍തിരഞ്ഞ
നയനങ്ങളെപ്പഴോ നിദ്രയില്‍വഴുതി...
പുലരിവന്നതും
പുലര്‍മഞ്ഞുവന്നതും ഞാനറിഞ്ഞീല...
പൂക്കള്‍ വിരിഞ്ഞതും
പൂമ്പാറ്റകള്‍വന്നതും ഞാനറിഞ്ഞീല...
പുലരിതന്‍തോഴിയായി
നീയും വന്നീല്ലാ..
പരിഭവമൊന്നുമേ കാട്ടാതെ
എന്‍റെ മോഹങ്ങളുംപേറി
ഒരുഞൊടിവാക്ക് ചൊല്ലാതെ
അകലത്തിൽ മടക്കമായി...
പ്രിയമോടെയാമൃതിതൻ
വീട്ടിലെ വിരുന്നുകാരനായി മടങ്ങി..
നീര്‍കുമിളകള്‍ ...
നഗ്നമാം നിന്‍റെ മേനിയില്‍ 
ആലിംഗനമഴിഞ്ഞൊരാ 
അന്ഗുലങ്ങളില്‍
രക്തവര്‍ണ്ണം തീണ്ടിടവേ...

കണ്ടു നിറഞ്ഞൊരാ
സ്വപ്നങ്ങള്‍ക്ക് മീതെ 
കാര്‍മേഘം കറുത്തമറ 
പണിയവേ...

പെയ്തൊഴിഞ്ഞൊരാ മഴയില്‍
നീയും നിന്‍റെ സ്‌മൃതിയും
ഒരു നീര്‍കുമിളയായി 
മണ്ണില്‍ വീണു ഉടയവേ....

എന്നിൽ നിന്റെ 
പ്രണയം മരിച്ചീടുന്നു
നീരവം...
മഴയില്‍ പൊഴിയുന്ന 
പൂക്കളെപ്പോലിപ്പഴും
അടരുന്നു എന്നില്‍ നിന്റെ 
പ്രണയം ഒന്നുമാത്രം...

അളവില്ലാതെ ഒഴുകിയകലുന്നു 
നീ ഇപ്പഴും ...
എന്നിലഴാങ്ങളിലലിഞ്ഞിരുന്നത് 
ഓര്‍ക്കാതെ ...

അര്‍ച്ചിക്കുന്നു,നിന്നെ ഞാനെന്‍റെ
നോവുമാരാഗത്തിനാത്മാവായി
പ്രാണനെപൊതിയുന്നൊരു 
ഗാനമായി പാടുന്നു ഞാന്‍...
വിങ്ങുമെന്‍ വിരഹത്തിന്‍ 
ഗീതികള്‍ കേള്‍ക്കുന്നു വിമൂകമായി ...

സന്ധ്യയുമടര്‍ന്നു ,
അകലെനീലാകാശത്തില്‍ 
ഇരുളിന്‍ ചിറകടികള്‍ ഉയര്‍ന്നു ..
വീണ്ടും ഇരുളില്‍, വാരിപ്പുതച്ചുറങ്ങി ഞാന്‍ 
പലവിധ ക്ഷണികമാം സ്വപ്നങ്ങളെല്ലാം ...

പ്രാണന്‍ പകലിരവിലൊഴുകുന്നു 
ഈറന്‍ മണ്‍ചുവരുകള്‍ക്കുള്ളിലായി
മറയ്ക്കുന്നു ഞാനെന്നിലലിയുന്ന
പാഴ് കിനാക്കളൊക്കെ ഒരു മാത്ര

നീ പോലുമറിയാതെ...

കഴുകിക്കളയുന്നിതാ ഞാന്‍ എന്നിലുള്ള 
പാപസങ്കിലമാം വേദനകള്‍ ....
ഇനിയൊരുമാത്ര ഇപ്പഴും 
ഞാനാശിച്ചുപോകുന്നു ..
ചമയങ്ങളെല്ലാമഴിച്ചു നീ 
പുണരുക പ്രേമാഭിഷേകത്താലെന്നെ നീ 
നീരവ ചുംബനങ്ങളര്‍പ്പിക്ക വീണ്ടും ...
എനിക്ക് നിന്നോടുള്ള പ്രണയം ,
അത് എന്റെ മാത്രം സ്വകാര്യതയാണ് ..
ആ സ്വകാര്യതയിലെ നിമിഷങ്ങൾ കൊഴിയുന്നു,
നിശബ്ദതയിലേക്ക് നിതാന്തമായി അടർന്നു വീഴുന്നു വാകപ്പൂക്കൾ പോലെ ...

എണ്ണുവാനാകാത്ത നിമിഷാർദ്ധങ്ങളാണ്
നമ്മളിൽ പകലിരവുകളായി പൊഴിയുന്നത്..
നിന്റെ നിശബ്‌ദത മാത്രമാണ് അതിനു നിത്യസാക്ഷി..
വിരഹം പടർന്നൊഴുകുന്ന നിൻ പിൻവഴിയിൽ
കാലമിങ്ങനെ രക്തവർണ്ണങ്ങൾ തീർക്കും
കൊഴിയുന്ന പൂവിൻ ദളങ്ങൾകൊണ്ട് ..
നിറസന്ധ്യയിൽ ഞാനിതാ എത്തുന്നു
നിൻ വാതിലിന്നരികിൽ നിഴലായി...
വൈഗ ..
വാക്ക് ...
ഒരു വാക്കിനായിക്കാത്തിരു-
ന്നെന്റെ കാഴ്ചകൾ കറുത്തതും 
ഓർമ്മകൾ വിയർത്തൊലിച്ചൊരു 
പടവിലൊറ്റക്കിരുന്നതും..
കൂട്ടിനായി , കുഞ്ഞുകാറ്റായി..
ഹൃത്തിൽക്കിനാവുകൾ വരിപൂണ്ടതും
നാൾ വഴികളിലും 
നട വഴികളിലും
ഞാനെന്തേ തിരഞ്ഞുവന്നു 
വീണ്ടുമൊരു വാക്കിനായി മാത്രം..

കനവായിരുന്നു നീ ..
നിശ്ചലം നിൽക്കുന്ന സ്‌മൃതി-
ച്ചോപ്പായിരുന്നു നീ...

എന്നാലുമെൻ തനുസ്‌പന്ദനം നിലക്കാത്ത
ഇരുൾവള്ളികളിൽ ജലകരങ്ങളേറ്റു-
വാങ്ങി നീ കരുണയായി കരഞ്ഞീ-
ടുമ്പോൾ, നിമിഷനേരത്തിൽ ഞാനൊരു 
വാക്കായി നിന്നിലേക്ക്‌ മടങ്ങുന്നു 
വീണ്ടും വരുമെന്നൊരു 
വാക്കായി മടങ്ങുന്നു...
ജ്ഞാതം,അജ്ഞാതം
ജ്ഞാതനായി പിറന്നു നിന്നെ 
പ്രണയിക്കണം..
മൂകമായി നിന്റെ 

സ്വപ്നങ്ങളിൽ ജനിക്കണം 
മൽസ്യമായി പിറന്നു ഇന്നീ 
ജലത്തെ ഭരിക്കണം..
പക്ഷിയായി പിറന്നു 
ആകാശങ്ങൾ കീഴടക്കണം..
ജ്വാലയായ് പിറന്നു 
നിന്നിൽ പടരണം...
നിന്നെയെന്റെ ഹൃദയത്തിൽ
ചേർത്ത് പിടിക്കണം 
പിന്നെ നിന്റെ മറവിയായി-
യെനിക്ക് മരിയ്‌ക്കണം
ഓർമ്മകളിൽ അവസാനിക്കണം 
ഞാൻ എന്ന അജ്ഞാതം തുടരണം ..
അഭിസാരിക ...
നിശാചരന്മാർക്കു പങ്കു-
വെക്കുവാനെന്നിൽ ശേഷിക്കുന്നത്
എല്ലിൻകഷ്ണങ്ങളിൽ ഒട്ടിയ 
തോലും മാംസവും മാത്രം ...
വിയർപ്പുണങ്ങാത്ത എന്റെ 
ശരീരത്തിൽ ആഴ്ന്നിറങ്ങുന്ന
നിമിഷ പ്രണയങ്ങൾക്കു 
നല്കാൻ വാടിയ ശവംനാറിപുഷ്പങ്ങളും....

ഒരു വെളുത്തപുഷ്പം അത് നിനക്കായി 
കരുതിവെക്കുന്നു ...
കളങ്കപ്പെടാത്ത അഭിസാരികയുടെ 
ഹൃദയമാണ്....
വന്നെടുത്തുകൊൾക നീ....

നീ എനിക്ക് പ്രിയ്യപ്പെട്ടതിൽ ഒന്നല്ല.
നീ എന്റെ സ്വപ്‌നങ്ങൾ മാത്രമാണ് 
നീ എനിക്ക് അന്യമാണ് 
നോവുകളിലും , നൊമ്പരങ്ങളിലും മാത്രം.

എന്റെ പ്രിയപെട്ടവനെ നിനക്കായ് 
കുളിർസ്പർശമുള്ള ചന്ദനമായ്
ഞാൻ മാറും.
കൃഷ്ണസ്നേഹത്തിന്റെ സാഗര-
ങ്ങളിലേക്കു ഞാൻ ലയിക്കും.
നിന്റെ പ്രണയത്തിന്റെ 
പ്രവാഹത്തിൽ ഞാൻ ഒഴുകും.

ഇന്നലെ കൊഴിഞ്ഞ- 
പ്പൂക്കളിൽ ജലം തളിക്കുക.
നിന്റെപ്രണയത്തിന്റെ പുതിയ-
പൂക്കൾ പറിക്കുക.
ആ പൂക്കൾ കൊരുത്തു നവമാല്യം 
തീർത്തു എനിക്കണിയിക്കുക.
രാവുകൾ അപ്രത്യക്ഷ-
മാകുന്നതിനു മുന്നേ നിന്റെ 
കരങ്ങൾ ചുറ്റി എനിക്കുറങ്ങണം...!!
ഇന്നിന്റെ വെയിലെ-
രിഞ്ഞടങ്ങുന്നു ..
സന്ധ്യാകാശത്തിൽ അന്ധകാരം 
ഗ്രസിച്ചിരിക്കുന്നു..


ഒരിറ്റുകണംപോലും ശേഷിക്കാതെ-
യെന്നിലെ പ്രണയം ബാഷ്‌പീകൃതമായി 
മന:സാക്ഷിയിൽ ഓർമ്മകളുടെ ശവ-
സംസ്കാരമാണ് ..

കത്തിയെരിയുന്ന എന്റെ നെഞ്ചിൽ നിന്നും 
പൊട്ടിയൊലിക്കുന്ന ചുവന്ന രക്താ-
ശ്രുക്കൾ ഇന്നിന്റെ പൂക്കളാണ്

ഹൃത്തിലെ വികാരങ്ങൾ വിരേചിച്ചും 
ഓർമ്മകൾ വറ്റിവരണ്ടും ഉണ്ടാകുന്ന 
നിർവികാരശാന്തതയാണ് ഓരോ-
ദലങ്ങളിലും.... വൈഗാ.!!
അത്രമാത്രം ...
തനിച്ചു നിൽക്കുന്നു ഞാനീ 
ഒറ്റമരത്തിൻ ചില്ലയ്ക്കു താഴെ
വർഷകാല കാർമേഘമൊരു 
ഭ്രാന്തിയെപ്പോലെ കരയുന്നു 
കണ്ണുനീർ വീഴ്‌ത്തുന്നു..

മഴത്തുള്ളികളുടെ കണക്കുതെറ്റി 
പെരുംതുള്ളികളായി അലതെറ്റി 
കാറ്റിൽ ഗതിതെറ്റി ആർത്തലച്ചീടുന്നു...

മഴയുറച്ചീടുന്നു മൺ-
വഴികളിൽ...
നോവിൻ ദലമർമ്മരങ്ങളും
ഓർമ്മതൻ ജലതാളവും തമ്മി-
ലലിഞ്ഞു നീർചാലുകളായിടുന്നു...

മഴക്കാറ്റുവീശുന്നു, കണ്ണീർക്ക-
യങ്ങൾപോലെ നീ പിന്നെയും 
പിന്നെയും കരയുന്നു...

ഇനി നമ്മൾ കാണുകയില്ലന്ന-
റിഞ്ഞപോൽ 
കാർമേഘം തിങ്ങുമ്പോൾ....
ഇനി നമ്മൾ പ്രണയിക്കുകയില്ലെ-
ന്നറിഞ്ഞപോൽ
മഴമേഘം വിങ്ങുമ്പോൾ.....

ഒടുവിൽ മിഴിനട്ടുകാത്തിരിക്കാം 
ഇരുവർ നാം മാത്രമായൊഴുകും
ഒരു ജലപാതയായി 
തമ്മിൽ പുണർന്നു,
ജലപ്പരപ്പിൽ പൂക്കുന്ന 
ക്ഷണിക കണങ്ങളായി....
നുര പതഞ്ഞ ചുഴികളായി...
മറവിയുടെ ആഴങ്ങളിൽ 
അഗാധതലങ്ങളിൽ...
നാമൊന്നായി അത്രമാത്രമായി...
വിഗതി
വെയിൽതാണ്ടി നടന്നീടുന്നു ഞാൻ
ഒരു മടക്കയാത്രയെന്നപോലെ..
ഓരോചുവടും ചടുലമായങ്ങനെ 
ഒന്നിന് പുറകെ മറ്റൊന്നായി ...
വലതു ഇടതനെ, ഇടതു വലതനെ-
കവച്ചു പാഞ്ഞിടുന്നു...

നെറ്റിയിൽ പൊള്ളും വെയിലും
നെഞ്ചിൻ നെരിപ്പോടിൻ നീറ്റലും
മനസ്സിൽ മാറാവൃണങ്ങളുടെ മാറാപ്പും
കരളിലാഴുന്ന നോവുമായി
കുരുതിയിലേക്കെന്നപോൾ കാലമേ നീ-
യെന്നെ നടത്തീടുന്നു ..
നീരറ്റമണ്ണിനു ദാഹം,നിനവ് കൊത്തി-
പറിച്ച ദേഹിക്കും ദാഹം..
കണ്ണിലെ കാഴ്‌ചവറ്റുന്നു
പകലുകൾക്കു ഭാരമേറുന്നു..
ഇരുളാകുമ്പോൾ ഞാൻ തനിച്ചാകുന്നു
രാത്രിതൻ ഭിക്ഷയായി ജാലക്കാറ്റു-
വീശുന്നു, അന്നമുണ്ട രാപ്പക്ഷികൾ-
ചിലക്കുന്നു, എച്ചിലുണ്ട-
നായ്ക്കൾ കുരയ്ക്കുന്ന ചുറ്റിലും...
ജ്വാലായി ജ്വലിക്കുന്നു കുടലു-
മങ്ങനെ, ഉടലുപൊലിയും വേദന-
യുമങ്ങനെ കത്തിപടരുന്നു ..
ഇനിയും നടക്കുവതെത്ര ദീർഘം
ചുവടോരോന്നും തിരയുന്നു ഇനി-
വരാത്ത ദൂരം തിരശ്ചീനമായി ..
ഒടുവിലെത്തണം ഹൃദ-
യംകീറിയമ്മതൻ മടിയിൽ മരിക്കണം
ഉയർത്തെഴുന്നേൽക്കണം
ധൂളികൾ പറന്ന മണ്ണിൽ
കടലുകൾ പിറന്ന മണ്ണിൽ
പ്രണയത്തിനും, പ്രകൃതിക്കു-
മിടയിലായി ഒരു വിഗതിയായി ..

Thursday, October 5, 2017

നോവ്‌ ചുവപ്പിച്ചപ്പൂക്കള്‍ ...
നിന്നെ ഞാനറിയുന്നു പ്രണയാക്ഷ-
രങ്ങള്‍ക്ക് മൂകസാക്ഷി നീ ...
വിരഹവാക്കുകള്‍ക്ക് ബലിയാണ് നീ 

നോവ്‌ ചുവപിച്ച ചോപ്പാണ് നീ ..

ഉഷ്ണനാഴികകള്‍ എണ്ണിതീര്‍-
ക്കുമീ നിശാന്ത തമസ്സിന്‍ മാറില്‍ 
വിരിഞ്ഞ കുളിര്‍ത്തടമാണ് നീ...

നുകരണം,നിന്‍റെ ഗന്ധംകൊണ്ട് ചാലിച്ച 
ലിപികളിലെഴുതിയ പ്രണവും,വിരഹവും...
ഓര്‍മ്മകള്‍ വന്നുതഴുകുന്ന ബാഷ്പമാണ് 
നീ പേറുന്ന ഓരോദലങ്ങലും ...

മണ്‍നെഞ്ചുപ്പൊട്ടി നീ നാമ്പിട്ടു 
ദാഹം പിണഞ്ഞനാള്‍ക്കളില്‍ 
വേരിന്‍റെയീര്‍പ്പം പങ്കിട്ടു 
നോവിന്‍റെ പൂക്കളെ പെറ്റു..

പ്രാണനില്‍ മാറുന്ന ഋതുക്കള്‍ 
തീകഷ്ണമാം വെയില്‍കാറ്റും 
നനുത്ത മഴയും നിന്റെ നോവുന്ന
പുഞ്ചിരിയടര്‍ത്തി മണ്ണിലിട്ടൂ...

നോവിന്‍റെ തനുസ്പന്ദനമില്ലാതെ 
സ്മൃതിചോപ്പ് പുതച്ചുറങ്ങുന്നു 
ഈ ഈറന്‍ മണ്‍വഴികളില്‍ ..

എത്രപ്പൂക്കള്‍ കാണുന്നു മിഴികള്‍ 
അത്രതന്നെ വര്‍ണ്ണങ്ങളില്‍
കാണുന്നുപ്പൂക്കള്‍,എന്നിട്ടും 
എവിടെയും തേടുന്നു ഞാന്‍ 
നോവ്‌ചുവപ്പിച്ച പൂക്കളെ ...
ദേവാക്ഷരപ്പൂക്കളെ .....
മുഖംമൂടിക്കുള്ള മറുപടി ...

ഞാൻ നഗ്നനായി നടക്കും 
നാണമില്ലാത്തവനെ-
പ്പോലെ നാവെടുക്കും 
എന്റെ നിശ്ബദത 
എന്റെ മാത്രം ശബ്‌ദമാണ് 
നിന്റെ മ്ലേച്ഛം , നിന്റെമാത്രം
മ്ലേച്ഛമാണ്‌ ..
നിന്റെ നാവു എന്റെ
മെത്തയിൽ കിടക്കുന്നു...
രതികഴിഞ്ഞു, വിയർപ്പുണ-
ങ്ങിയാൽ നിനക്ക് കുരക്കാം..
ഇരുളിൽ ചായത്തട്ടിലും
അന്തിചന്തയിലും നീ
കുരയ്ക്കണം ...
കുഴിഞ്ഞ നെഞ്ച്
വിളറിയ അസ്ഥികൂടം
വളഞ്ഞ വാല്
വികൃത ശിരസ്സ്.
നീ ശ്വാനനോ ...അതോ ...?
വേരുകൾ...
 ലേഖന മത്സരം - എഴുത്തു

============================
തിരക്കിൽ നിന്നും ഒഴിഞ്ഞു ഒറ്റയ്‌ക്കു ഒരൽപം നടക്കുവാനായി, നടന്നുവന്ന വഴികളിൽ നിന്നും ഒന്ന് തിരിഞ്ഞു നടക്കുവാൻ ...
ചില വേരുകൾ തേടി, അവ ആഴ്ന്നിറങ്ങിയ ചില
നൊമ്പരങ്ങൾ തേടി തിരികെ നടക്കാൻ മനസ്സ് വല്ലാണ്ട് ആശിച്ചുപോകുന്നു ....
വഴിയരികിലും , മുന്നിലും കാണുന്ന ചില മുഖങ്ങളിൽ എല്ലാംതന്നെ ഒരേ ഭാവങ്ങൾ ആയിരുന്നു...
മണ്ണിനുമീതെ നിന്നും കടവെട്ടിവീഴ്‌ത്തിയിട്ടും
അടിമണ്ണിൽ ആരും കാണാതെ..
മണ്ണിലാഴങ്ങളിലേക്കു നീരും നിറവും തേടി ആഴ്ന്നിറങ്ങിയ വേരുകൾപോലെ ...
നിതാന്തമായ ഒറ്റയിലേക്കു ഉൾവലിഞ്ഞുപോകുന്ന മുഖങ്ങൾ, വേദന ഉണർത്തുന്ന മുഖങ്ങൾ,വ്യത്യസ്തഭാവങ്ങളില്ല തികച്ചും മൂകത ...
കാലങ്ങൾക്കു മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുവാനുള്ള മനസ്സിന്റെ കഴിവ് ഒരുവേള
കൂടുതൽ ദുഃഖങ്ങൾ നൽകുന്നതായി തോന്നിത്തുടങ്ങിയിരുന്നു.കാലങ്ങൾക്കുപുറകോട്ടു സഞ്ചരിക്കുവാനാകാത്ത ഒരു മനസ്സ് ഉണ്ടായിരുന്നുവെങ്കിൽ ഒന്ന് കടംകൊള്ളാമായിരുന്നു. കടംകൊണ്ട ഈ മനുഷ്യജന്മം പോലെ ..
തകര്‍ത്തുപെയ്ത മഴ ഒടുവില്‍ ഈറന്‍ തുള്ളികള്‍ നല്‍കി വിടവാങ്ങവേ.മനസ്സില്‍ പെയ്യുന്ന വെയിൽമഴയ്ക്ക് ഒരു അന്ത്യവും ഇല്ലാതിരിക്കുന്നു...തുള്ളികള്‍ തീര്‍ത്ത
നീര്‍ ചാലുകള്‍ ദൂരേക്ക്‌ ഒഴുകിപോകുന്നു...
നിയന്ത്രിക്കാനാവാത്ത ആ കുഞ്ഞു ഒഴുക്കില്‍ പെട്ട ഒരു ഇല പോലെ മനസ്സ് ഒന്ന് പിടിച്ചു നില്‍ക്കാനായി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു, അനിയന്ത്രിതമായ ഈ ജീവിതയാത്രയില്‍ മനസ്സ് നിറയെ നീയ് ആയിരുന്നു.ഒരു പേപ്പറിലും കോറിയിടാതെ
ഒരീണവും നല്‍കാതെ ഹ്രദയത്തില്‍ എഴുതി കിനാവില്‍ സൂഷിച്ച ഒരു കവിത ആയിരുന്നു നീയ്..
കരയില്‍ എഴുതിയ ഒരുകവിത ഒരു കുസൃതി തിര വന്നു മായ്ച്ച പോലെ എല്ലാം അവസാനിച്ചപ്പോൾ
പ്രണയം പ്രതീക്ഷകള്‍ മാത്രം ആയി..
പിന്നീട് പ്രതീക്ഷകളുടെ ഉദയാസ്തമയവും അവസാനിക്കിന്നു.
കറുത്തപകലുകള്‍ കൂട്ടായി വന്നിരിക്കുന്നു...
നമ്മുടെ പ്രണയത്തിന്റെ വെളുത്ത പുഷ്പങ്ങള്‍ കറുത്തിരിക്കുന്നു...
സ്മ്രിതികള്‍ കറുത്തിരിക്കുന്നു...
വിരഹത്തിന്റെ വേരുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങി , ഇപ്പോഴും എന്റെ നീരും നിണവും ചൂഴ്ന്നു ..
ഇരുളും , പകലും
എന്നെ വിഴുങ്ങുന്ന കൂരിരുൾ ചുറ്റിലും 
നിമിഷങ്ങൾ ആണ്ടാണ്ട് പോകുന്നു 
നാഴികകൾ പോലെ വീണ്ടും ..



പാതിരാനിലാവ് ശ്മാശാന-
ഗന്ധവും പേറി നരകവാതിലിൽ 
വാടികുമിഞ്ഞു തളർന്നുറങ്ങുന്നു..

ശവംനാറി പൂക്കൾപൂത്ത പുൽ-
നാമ്പുകളിൽ മറവിയുടെ പരിവേഷം 
ശിരസ്സിലണിഞ്ഞു ഓർമ്മകൾതിരഞ്ഞു 
നടക്കുന്നു ഞാൻ അങ്ങോട്ടുമിങ്ങോട്ടും..

ഒടുവിൽ നീയെന്നിലേക്കു തിരികെ-
യെത്തുന്ന നാൾ,കാഴ്ചവറ്റാത്ത കണ്ണുകൾ 
ശേഷിപ്പതുണ്ടങ്കിൽ മുന്നിലെ ഇരുളിലേ-
ക്കൊന്നു നോക്കണം , അവിടെ ഞാനുണ്ട് ..!!

ഇരുളിൽ നമുക്ക് മുഖ-
ത്തോട് മുഖം നോക്കണം...
പരസ്പരം ഇല്ലായ്മകളെ- 
ക്കുറിച്ചു പറയണം...
ഇരുളിൽ കളഞ്ഞുപോയ പ്രണയ-
രഹിതമായ ദിനങ്ങൾ തിരയണം ..
സ്വർണ്ണംപുരണ്ട പഴയ സ്വപ്നങ്ങളെ-
ക്കുറിച്ചു പറയണം...

ഇരവ് പകലിനോട് വിലപിക്കുന്ന-
തുപോലെ നിന്റെ ചെവികളിൽ 
ഇനിയുമെന്റെ പ്രതീക്ഷകളെ പൊള്ളിക്ക-
രുതെന്നു ഓതണം..

പകലിൽ നാം ജീവിക്കാതിരുന്നതും 
ഇരുളിൽ ഞാൻ ജീവിക്കുന്നതു-
മാണെന്ന് നീയിനിയറിയണം ...